കുപ്രസിദ്ധമായ ആലുവ കൊലക്കേസ്

Spread the love

ഒരു നാടിനെ നടുക്കിയ കുപ്രസിദ്ധമായ ആലുവ കൊലക്കേസ് നടന്നിട്ട് ഇന്നേക്ക് 22 വർഷം . അവിശ്വസനീയവും എന്നാൽ വളരെ ക്രൂരവും പൈശാചികവും ആയ ആ കഥ മലയാള സിനിമയിൽ രാക്ഷസ രാജാവ് എന്ന പേരിൽ വന്നിട്ടുണ്ട് . സിനിമയും നടന്ന കഥയും തമ്മിൽ വലിയ സാമ്യം ഒന്നുമില്ല . എങ്കിലും ആലുവ കൂട്ട കൊല എന്ന പേരിൽ ആണ് ആ സിനിമ വിജയിച്ചു നിന്നത് . ഈ കഥയുമായി അല്പമെങ്കിലും സാമ്യം തോന്നിയിരിക്കുന്നത് Sethurama Iyer CBI എന്ന സിനിമക്കാണ് …. സാമ്പത്തിക ഇടപാടാണ് കൊലക്ക് പിന്നിൽ എന്നാണു കോടതിയിൽ പറഞ്ഞിരിക്കുന്നതിനും അതൊന്നും നാട്ടുകാർ ഇത് വരെ വിശ്വസിച്ചിട്ടില്ല . യഥാർത്ഥ കാരണം ഒരിക്കലും പുറത്തു വന്നില്ല . പ്രായം തികഞ്ഞിട്ടില്ലാത്ത കുഞ്ഞുങ്ങളെ വരെ കൊലക്കത്തിക്ക് ഇര ആക്കിയ ആന്റണി തന്നെ ആണോ യഥാർത്ഥ പ്രതി എന്ന് പോലും പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . മറ്റാരെയൊക്കെയോ ഒളിപ്പിക്കാൻ ആന്റണി കുറ്റം ഏറ്റതാണെന്നു പോലും കര കമ്പി പ്രചരിച്ചിട്ടുണ്ട് . ആന്റണി മറ്റാരുടെയോ ഡമ്മി പ്രതി ആണെന്ന് വിശ്വസിക്കുന്നവർ ഇന്നും ആലുവയിൽ ഉണ്ട് . രക്തപ്പാടുകൾ പുരണ്ടവഴിയെ നടക്കുമ്പോൾ ഇന്നും ഒരു പിടി സംശയങ്ങൾ ബാക്കിയാകുന്നു….

ആലുവയിൽ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തി ആന്റണിയെന്നയാളെ പ്രതിയാക്കിയെങ്കിലും 22 വർഷങ്ങൾ തികയുമ്പോഴും ഈ പ്രമാദമായ കേസിലെ ദുരൂഹതകള്‍ ഇന്നും ഒഴിയുന്നില്ല.
കേരളത്തില്‍ അത്യപൂര്‍വമായി കേള്‍ക്കുന്ന ഒരു സംഭവമായിരുന്നു കൂട്ടക്കൊലപാതകം. ആലുവയില്‍ മാഞ്ഞൂരാന്‍സ് ഹാര്‍ഡ്‌വെയേഴ്‌സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു അഗസ്റ്റിന്‍. ജനുവരിയിലെ ആദ്യ ശനിയാഴ്ച നടന്ന ഈ കൊടുംക്രൂരത പിറ്റേന്ന് പാതിരാത്രിയോടെ അഗസ്റ്റിന്റെ ഭാര്യാ സഹോദരനും ബന്ധുവും വീട്ടിലെത്തിയപ്പോഴാണ് ലോകമറിയുന്നത്. മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഈ വിവരം അറിഞ്ഞത് ജനുവരി ഒമ്പതിനും. പല തവണയും ഫോണില്‍ വിളിച്ചിട്ട് ലഭ്യമല്ലാതെ വന്നപ്പോഴാണ് അവര്‍ അന്വേഷിച്ച് വീട്ടിലെത്തിയത്. ക്ലാരയും കൊച്ചുറാണിയും ശനിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവര്‍ ആ സമയത്ത് സമീപത്തെ ഒരു തീയറ്ററില്‍ നടന്‍ ദിലീപ് അഭിനയിച്ച ജോക്കര്‍ എന്ന സിനിമ കാണാന്‍ പോയിരിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം.രക്തക്കറ പുരണ്ട കോടാലിയും രണ്ട് കത്തികളുമാണ് പോലീസിന് ആദ്യം ലഭിച്ച തെളിവ്. ഇവ കൃത്യം നടന്ന വീട്ടില്‍ നിന്നുതന്നെ കണ്ടെത്തി. കൊലയുടെ രീതികളിൽ നിന്നും നല്ലൊരു സൈക്കോ പാത്തിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ ദൃശ്യം ആയിരുന്നു . കൊല്ലപ്പെട്ടവരുടെയെല്ലാം തന്നെ തലയില്‍ കോടാലി കൊണ്ട് വെട്ടിയിരുന്നു. അഗസ്റ്റിന്റെ തലച്ചോര്‍ പുറത്ത് ചാടിയിരുന്നു. കൊല്ലപ്പെട്ടവരുടെ മരണം ഉറപ്പിക്കാന്‍ ശ്വാസം മുട്ടിച്ചതായും പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഗസ്റ്റിന്റെയും ബേബിയുടെയും മൃതദേഹങ്ങള്‍ ഭക്ഷണമുറിയിലും, കുട്ടികളുടെ മൃതദേഹങ്ങള്‍ മുന്‍വശത്തെ കിടപ്പുമുറിയിലും കൊച്ചുറാണിയുടെയും ക്ലാരയുടെയും മൃതദേഹങ്ങള്‍ അടുക്കളയിലുമാണ് കണ്ടെത്തിയത്. കൊച്ചുറാണിയുടെ കഴുത്തില്‍ ഒരു ഇലക്ട്രിക് വയര്‍ കുരുക്കിയിട്ടുണ്ടായിരുന്നു. വീട്ടിലെ ഭീത്തികളിലെല്ലാം രക്തം പുരണ്ടിരുന്നു. അതേസമയം കൊല്ലപ്പെട്ടവരുടെ ആരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടമാകാതിരുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ അഗസ്റ്റിനും ഭാര്യയും മരിച്ചു കിടന്ന മുറിയില്‍ രക്തംകൊണ്ട് അമ്പും വില്ലും വരച്ചിട്ടിരുന്നു.
അതേസമയം വീട്ടിലെ അലമാരയും മേശയും എല്ലാം താറുമാറാക്കിയ അവസ്ഥയിലായിരുന്നു. ഇതോടെ കൊലയാളികള്‍ എന്തോ അന്വേഷിച്ച് വന്നവരാണെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചു. സമീപവാസികളുമായി വലിയ ബന്ധമില്ലാതെ ജീവിക്കുന്ന സ്വഭാവക്കാരായതിനാല്‍ അയല്‍ക്കാര്‍ ആ വീട്ടില്‍ പോകാറില്ലായിരുന്നു. ആരുമായിട്ടും വഴക്കിനുമില്ല സ്‌നേഹത്തിനുമില്ല അതായിരുന്നു മാഞ്ഞൂരാന്‍ കുടുംബം. പോലീസ് നായ ക്ലിഫ് കൊലയാളികള്‍ പോയ വഴിയേ മണത്ത് പോകാന്‍ ശ്രമിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. എബ്രഹാം ചെറിയാന്‍ എന്ന ഡിവൈഎസ്പിക്കായിരുന്നു പിന്നീട് അന്വേഷണ ചുമതല.
സേതുരാഘവനാണ് അന്നത്തെ എസ്പി, ശേഖരന്‍ മിനിയോട് റേയ്ഞ്ച് ഡിഐജിയും. അന്വേഷണം നടത്തിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബുവായിരുന്നു. എന്നാല്‍ അന്നത്തെ ആലുവ എസ്‌ഐ ബേബി വിനോദിന് ആണ് ഈ കേസ് അന്വേഷണത്തിന്റെ മുഴുവന്‍. മുപ്പത് പേരടങ്ങുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘം. അതേസമയം ആറ് പേരുടെ മരണ വാര്‍ത്ത നാടറിഞ്ഞതോടെ ഭയന്ന് വിറച്ച് പോയി ആലുവ. ഏത് നിമിഷവും മറ്റൊരു ആക്രമണം അവര്‍ പ്രതീക്ഷിച്ചു. നക്‌സലൈറ്റുകള്‍ അല്ലെങ്കില്‍ തീവ്രവാദികളായ ഒരു വിഭാഗം ആളുകള്‍ ആലുവ പ്രദേശത്തുണ്ടെന്നാണ് ആദ്യം എല്ലാവരും സംശയിച്ചത്. പോലീസ് പോലും. വൈകിട്ട് ആറ് മണിക്ക് ശേഷം പലരും പുറത്തിറങ്ങാന്‍ പോലും ഭയന്നു. സമീപ പ്രദേശങ്ങളിലെ മിക്ക തിയറ്ററുകളിലും സെക്കന്‍ഡ് ഷോ സിനിമ പോലും നിര്‍ത്തി വച്ചു.
കൊലപാതകം മോഷണത്തിന് വേണ്ടിയല്ലെന്ന് പോലീസിന് ആദ്യമേ മനസിലായിരുന്നു. മൃതദേഹങ്ങളിലെല്ലാം ഒന്നിലധികം മുറിപ്പാടുകളും നിരവധി ആയുധങ്ങള്‍ ഉപയോഗിച്ച പാടുകളുമുണ്ടായിരുന്നു. പോലീസിന് ലഭിച്ച ആദ്യ തുമ്പ് വാതില്‍പ്പടിയിലെ രക്തം പുരണ്ട ഒരു വിരല്‍പ്പാട് ആയിരുന്നു. ജെയ്‌മോന്റെ മുറുക്കിപ്പിടിച്ച കൈക്കുള്ളില്‍ മുടിച്ചുരുള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രമാത്രം കൃത്യങ്ങള്‍ നിര്‍വഹിക്കാനാകുമോയെന്ന് നാട്ടുകാരെ പോലെ പോലീസും സംശയിച്ചു. രക്തം കൊണ്ട് വരച്ച അമ്പിന്റെയും വില്ലിന്റെയും പടവും സംശയിക്കപ്പെട്ടു. അങ്ങനെയാണ് പോലീസിന്റെ സംശയം തീവ്രവാദികളിലേക്കും നക്‌സലറ്റുകളിലേക്കും പോയത്. ബന്ധുക്കളും നാട്ടുകാരുമായി നാനൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും പോലീസിന് മുന്നില്‍ ഒരു വഴികളും തുറന്നു കിട്ടിയില്ല. അഗസ്റ്റിന്റെ സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളാണ് പോലീസ് പിന്നീട് അന്വേഷിച്ചത്.
ഒടുവില്‍ ബേബി വിനോദ് നേതൃത്വം നല്‍കുന്ന സംഘമാണ് കേസിലെ നിര്‍ണായക തെളിവ് കണ്ടെത്തിയത്. കൊല നടന്ന പാതിരാത്രിക്ക് ശേഷം ആരൊക്കെ ആ ചുറ്റുവട്ടത്തുണ്ടായിരുന്നുവെന്നാണ് അവര്‍ അന്വേഷിച്ചത്. കുറച്ച് ദിവസം ബേബിയും സംഘവും ആ ചുറ്റുവട്ടത്ത് പാതിരാത്രിക്കും വെളുപ്പാന്‍ കാലത്തിനുമിടയില്‍ പെട്രോളിംഗ് നടത്തി. അങ്ങനെ രാവിലെ അഞ്ചരയ്ക്ക് പള്ളിയില്‍ പോകുന്ന ഒരു പ്രായമുള്ള സ്ത്രീയെ കണ്ടെത്തി. അവരില്‍ നിന്നാണ് പോലീസിന് ആന്റണിയിലേക്കുള്ള വഴി തുറന്ന് കിട്ടിയത്.

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മാഞ്ഞൂരാന്‍ കുടുംബത്തിന്റെ അടുത്ത ബന്ധുവാണ് ഇയാളെന്ന് മനസിലായി. ഇയാളെക്കുറിച്ച് സംശയിക്കേണ്ടതായി യാതൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ പറഞ്ഞത് ആന്റണി ഗള്‍ഫില്‍ പോയെന്നാണ്. സുഹൃത്തുക്കളില്‍ നിന്നും ഗള്‍ഫില്‍ പോകാനായി വലിയൊരു തുക കടം വാങ്ങിയിരുന്നു. എന്നാല്‍ ആന്റണി ഗള്‍ഫില്‍ പോകുന്ന ദിവസം അതായത് ജനുവരി ഏഴിന് എല്ലാവരുടെയും തുക മടക്കിക്കൊടുത്തു. അയാള്‍ സൗദി അറേബ്യയിലെ ദമാമിലായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറൊന്നുമില്ല. അവിടെ പോയി അറസ്റ്റ് ചെയ്യാനും കേരള പോലീസിന് അനുവാദമില്ല. ആന്റണിയുടെ സ്‌പോണ്‍സറിനെ കണ്ടെത്തി വിളിച്ച് അയാളുടെ വീട്ടില്‍ ഒരു വലിയ അപകടമുണ്ടായി എന്നാണ് പോലീസ് അറിയിച്ചത്. ഭാര്യയുമായുള്ള അയാളുടെ സംസാരം ശ്രദ്ധിച്ച പോലീസിന് തലേദിവസം അയാള്‍ അവിടെ പോയിരുന്നെന്ന് മനസിലായി.
തുടര്‍ന്ന് മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്റ് വഴി എക്‌സിറ്റ് വിസ ശരിയാക്കിയെടുത്താണ് അയാളെ നാട്ടില്‍ തിരികെയെത്തിച്ചത്. സൗദിയില്‍ നിന്നും മുംബൈയില്‍ വിമാനമിറങ്ങിയ ആന്റണിയെ വിമാനത്താവളത്തില്‍ കാണാതായി. പൊലീസിന്റെ തിരച്ചിലില്‍ ആഫ്രിക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ആന്റണിയെ കണ്ടെത്തി. ഡിവൈഎസ്പി എബ്രഹാം ചെറിയാന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്ന കുറ്റസമ്മതം മാത്രം പോലീസിന് വിശ്വാസം വന്നില്ല.
എന്നാല്‍ ആന്റണിയുടെ മൊഴി ഇപ്രകാരമായിരുന്നു. ആന്റണി തനിക്ക് നല്ല സ്വാതന്ത്ര്യമുള്ള മാഞ്ഞൂരാന്‍ വീട്ടിലെത്തിയപ്പോള്‍ അഗസ്റ്റിനും കുടുംബവും സിനിമയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭക്ഷണത്തിന് ശേഷം അഗസ്റ്റിന്റെ അമ്മ കിടക്കാന്‍ പോയതിന് ശേഷം അടുക്കളയില്‍ വന്ന് അഗസ്റ്റിന്റെ സഹോഹദരി കൊച്ചുറാണി തനിക്ക് ഗള്‍ഫില്‍ പോകാന്‍ തരാമെന്ന കാശിനെക്കുറിച്ച് അവരോട് സംസാരിച്ചു. എന്നാല്‍ അവര്‍ അതില്‍ നിന്നൊഴിഞ്ഞുമാറി. ഇതോടെ വാക്കു തര്‍ക്കമായി. ആന്റണി മുന്നിലെ മേശ പിടിച്ച് തള്ളിയപ്പോള്‍ കൊച്ചുറാണി ഭിത്തിയില്‍ തലയിടിച്ച് വീണു. അവരുടെ നിലവിളി കേട്ട് ക്ലാരയും ആന്റണിയും തമ്മില്‍ പിടിവലിയായി. അതോടെ ആന്റണി അവരെ കസേര കൊണ്ട് തലയ്ക്കടിച്ചു. അവര്‍ മരിച്ചുവെന്ന് കണ്ടപ്പോള്‍ ആന്റണിക്ക് പേടിയായി. നിലത്തുകിടന്ന കൊച്ചുറാണിയെയും അയാള്‍ കസേരയ്ക്കടിച്ച് കൊലപ്പെടുത്തി. അഗസ്റ്റിനും ഭാര്യയ്ക്കും മക്കള്‍ക്കും താന്‍ ഇവിടെയെത്തിയ കാര്യമറിയാം എന്നതിനാല്‍ അയാള്‍ അവര്‍ വരാന്‍ കാത്തിരുന്നു.
ഒരു തെളിവും അവശേഷിപ്പിക്കരുതെന്നാണ് അയാള്‍ ചിന്തിച്ചത്. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കോടാലി എടുത്ത് വാതിലിന് പിന്നില്‍ ഒളിച്ചിരുന്നു. സിനിമ കഴിഞ്ഞെത്തിയ അഗസ്റ്റിന്‍ അമ്മയെയും സഹോദരിയെയും തിരക്കി അടുക്കളയിലെത്തിയപ്പോള്‍ ആന്റണി കോടാലി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. പിന്നാലെയെത്തിയ ബേബിയെയും തലയ്ക്കടിച്ച് കൊന്നു. ഇത് കണ്ട് വന്ന ജെയ്‌മോനെയും കൊലപ്പെടുത്തി. മുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ദിവ്യയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്റണിയുടെ കൈവശമുണ്ടായിരുന്ന പണവും കുറച്ച് ആഭരണങ്ങളുമെടുത്ത് വീട്ടിലേക്ക് പോയി. നേരം വെളുത്തപ്പോള്‍ കടം വാങ്ങിയ കാശ് എല്ലാം തിരിച്ച് കൊടുത്തു. നാട്ടില്‍ നിന്നും മുംബൈയ്ക്കും അവിടെ നിന്നും ദുബൈയ്ക്കും പോയി.കൊലപാതകത്തിന് ശേഷം പ്രതി വിദേശത്തേയ്ക്ക് കടന്നെങ്കിലും പൊലീസ് തന്ത്രപരമായി ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറുപേരുടെ കൊലപാതകം വലിയ ചർച്ചയായി. ഭൂമിയും പണവും സ്വർണവും അടക്കം വൻ സമ്പത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അഗസ്‌റ്റിൻ. കൂട്ടക്കൊലയ്‌ക്കുശേഷം ബാങ്ക് ലോക്കറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കറൻസിയും സ്വർണവും സ്‌ഥലത്തിന്റെ ആധാരങ്ങളും മറ്റും കണ്ടെടുത്തു. കേസന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് എം. സേതുരാഘവന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി: ഏബ്രഹാം ചെറിയാൻ ഉൾപ്പെട്ട 30 അംഗ സ്‌ക്വാഡ് രൂപീകരിച്ചു. ബന്ധുക്കളെയും പരിസരത്തുള്ളവരെയും ചോദ്യം ചെയ്തതിൽനിന്ന് അഗസ്റ്റിന്റെ ബന്ധുവായ ആന്റണിയാണു കൃത്യം ചെയ്തതെന്ന നിഗമനത്തിലാണു പൊലീസ് എത്തിയത്. പക്ഷേ, സംഭവദിവസം രാത്രി ആലുവ സ്റ്റേഷനിൽനിന്നു മുംബൈയിലേക്കു പോയ ആന്റണി ദമാമിലേക്കു കടന്നിരുന്നു. പൊലീസ് മുംബൈയിലേക്കു പോയി. സിഐ: ചന്ദ്രാക്ഷൻ അവിടെ നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ആന്റണി മുംബൈയിൽ വിൽക്കാൻ നൽകിയതായി കണ്ടെത്തി. കേസന്വേഷണത്തിനു സൗദിയിലേക്കു പോകുന്നതിനായി പൊലീസ് സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ അതു നീണ്ടു. തുടർന്ന് പൊലീസ് ബദൽ മാർഗങ്ങൾ തേടി.

ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യയ്ക്ക് ഇല്ലായിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല. പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിൽ ഒരു മിനി ടെലിഫോൺ എക്‌സ്‌ചേഞ്ച് സജ്‌ജീകരിച്ചു. ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു. തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്‌കണക്‌ട് ചെയ്‌തു.

സിഐ: ബി. ശശിധരനും ഡിവൈഎസ്പി ഏബ്രഹാം ചെറിയാനും മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്‌മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ടു കാര്യങ്ങൾ മനസിലാക്കി. ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്‌നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്‌ഥാനത്തിൽ സൗദിയിലെ സ്‌പോൺസർ ആന്റണിയെ കയറ്റിവിടാൻ തയാറാകുകയായിരുന്നു. തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി.

ഫെബ്രുവരി 10

പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഫെബ്രുവരി 11 മുതൽ 17 വരെ തീയതികളിൽ ആന്റണിയെ അജ്‌ഞാത കേന്ദ്രത്തിൽ പൊലീസിന്റെ ഉന്നത ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്തു. ഫെബ്രുവരി 18നു കാലടി പ്ലാന്റേഷൻ കോർപറേഷൻ ഗസ്‌റ്റ് ഹൗസിൽ വച്ച് ആന്റണിയുടെ അറസ്റ്റു രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആന്റണി ആദ്യം സഹകരിച്ചില്ല. പല കള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു.

കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ ബന്ധുവും കുടുംബ സുഹൃത്തുമായിരുന്നു ആന്റണി. ആലുവ നഗരസഭ ഓഫിസിൽ താല്‌ക്കാലിക ഡ്രൈവറായിരുന്ന ഇയാൾക്കു വിദേശത്തു ജോലിക്കു പോകാൻ കൊച്ചുറാണി സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. അതു നൽകാത്തതിലുള്ള വൈരാഗ്യമാണു കൂട്ടക്കൊലയ്‌ക്കു കാരണമെന്നാണു പൊലീസ് കണ്ടെത്തിയത്.

സംഭവദിവസം രാത്രി ഒൻപതു മണിയോടെ ആന്റണി കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ വീട്ടിലെത്തി. അപ്പോൾ അഗസ്‌റ്റിനും ഭാര്യയും മക്കളും സെക്കൻഡ് ഷോയ്‌ക്കു പോകാൻ ഒരുങ്ങുകയായിരുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ ആന്റണി കൊച്ചുറാണിയോടു നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്ന പണം ആവശ്യപ്പെട്ടു. കൊടുക്കാതെ വന്നപ്പോൾ വാക്കത്തിയെടുത്തു വെട്ടി. തടയാനെത്തിയ ക്ലാരയെയും കൊന്നു. അഗസ്‌റ്റിനും കുടുംബവും തന്നെ കണ്ടതിനാൽ പിടിക്കപ്പെടുമെന്നു മനസ്സിലാക്കിയ പ്രതി അവർ‌ സിനിമ കഴിഞ്ഞെത്തുന്നതു വരെ വീട്ടിൽ കാത്തിരുന്നു വകവരുത്തിയെന്നാണു കേസ്.

ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം ആന്റണിയെ തന്നെ പ്രതിസ്‌ഥാനത്തു നിർത്തി. എന്നാൽ, ഒരാൾക്ക് ഏകനായി ആറു കൊലപാതകങ്ങൾ നടത്താൻ കഴിയില്ലെന്നും അന്വേഷണം തൃപ്‌തികരമല്ലെന്നു ബന്ധുക്കൾ പരാതിപ്പെട്ടപ്പോൾ ഹൈക്കോടതി ഉത്തരവിനെ തുടർന്നു സിബിഐ അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ, മാസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ഇടയ്‌ക്കു ജാമ്യത്തിലിറങ്ങിയപ്പോൾ ആലുവ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിലെ ഒരു കടയിൽ ജോലി ചെയ്‌തിരുന്നു.

സിബിഐയും ആന്റണിയെ പ്രതി ചേർത്തു കുറ്റപത്രം നൽകി. 2004 ഒക്‌ടോബർ 18ന് ആണു സാക്ഷിവിസ്‌താരം തുടങ്ങിയത്. ആന്റണി കുറ്റക്കാരനാണെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ കൊലപാതകം (വകുപ്പ് 302), മോഷണം (379), കൊലപ്പെടുത്താൻ വേണ്ടി അതിക്രമിച്ചു കയറൽ (449), തെളിവു നശിപ്പിക്കൽ (201) എന്നീ കുറ്റകൃത്യങ്ങൾ പ്രതി ചെയ്‌തതായി കോടതി വിലയിരുത്തി. കേസിൽ 77 സാക്ഷികളെ വിസ്‌തരിച്ചു. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. 90 രേഖകളും 94 തൊണ്ടിസാധനങ്ങളും ഹാജരാക്കി. സംഭവദിവസം രാത്രി വീട്ടിൽ ഇല്ലാതിരുന്നതിനു പ്രതി നൽകിയ വിശദീകരണം വ്യാജമാണെന്നു കോടതി വ്യക്തമാക്കി. തനിക്കു പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നു പറഞ്ഞ പ്രതി മാസം 10 രൂപ പലിശയ്‌ക്ക് 10,000 രൂപ കടം വാങ്ങിയതായും കോടതിക്കു ബോധ്യപ്പെട്ടു.

സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിന് ആന്റണിക്കു വധശിക്ഷ വിധിച്ചു. സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ബി കമാല്‍ പാഷയാണ് കേസില്‍ ആന്റണിയ്ക്ക് വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. പിന്നീടു ശിക്ഷ സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രപതിക്കു ദയാഹർജി നൽകിയെങ്കിലും തള്ളി. പിന്നീടാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ച് ശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചത്. പൂജപ്പുര ജയിലിൽ ആണ് ആന്റണിയെ പാർപ്പിച്ചിരുന്നത്

പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയും ദയാഹർജി രാഷ്ട്രപതിയും തള്ളിയതോടെ പൂജപ്പുര ജയിലിൽ ആന്റണിക്കായി കഴുമരം ഒരുങ്ങി. 2014ൽ വധശിക്ഷയ്ക്ക് എതിരായ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഉത്തരവിനെ തുടർന്നാണ് ആന്റണിക്കു തൂക്കുകയറിൽ നിന്നു മോചനം ലഭിച്ചത്. 2018 ഡിസംബർ 11ന് ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. 

13 വർഷം ആന്റണി ജയിലിൽ ഏകാന്ത തടവിലായിരുന്നു. ഇപ്പോൾ ജയിലിൽ ചെറിയ ജോലിയുണ്ട്. കേസുമായി ബന്ധപ്പെട്ടു മൊത്തം 22 വർഷത്തോളം ജയിലിൽ കിടന്നു. ആദ്യ 2 വർഷം ഇടയ്ക്കു പരോൾ ലഭിച്ചിരുന്നു.

ആലുവ വത്തിക്കാൻ സ്‌ട്രീറ്റിലെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ ഭാര്യയും മക്കളുമില്ല. സംഭവത്തെ തുടർന്നു ബന്ധം ഉപേക്ഷിച്ചുപോയ അവർ കേരളത്തിനു പുറത്താണ്. ഈ വീട് മറ്റൊരാൾ വാങ്ങി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ തറവാട് വർഷങ്ങൾക്കു ശേഷം പൊളിച്ചുനീക്കി. അഗസ്‌റ്റിന്റെ ഇരുമ്പുകട പ്രവർത്തിച്ചിരുന്ന മുറികൾ മറ്റൊരാൾ വാടകയ്‌ക്ക് എടുത്തു.

വീട് നിന്ന ഭൂമി കാടുകയറി കിടക്കുന്നുകൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ വീട്

17 വർഷം ശിക്ഷ അനുഭവിച്ചതി​െൻറ ആനുകൂല്യത്തിൽ ജയിൽ മോചിതനാകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആൻറണി പുറത്തിറങ്ങുന്നത് അപകടമാണെന്ന്​ റൂറൽ ജില്ല പൊലീസ്​ റിപ്പോർട്ട് ​നൽകി​. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ വീട് ഇന്ന് നിലവിലില്ല. പത്ത് വർഷം മുമ്പ്​ ഇത് പൊളിച്ചുനീക്കിയിരുന്നു. വീട് നിന്ന ഭൂമി കാടുകയറി കിടക്കുകയാണ്. കൊല്ലപ്പെടുന്ന സമയത്ത് അഗസ്‌റ്റിന്‌ സ്വകാര്യ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഇന്നത് കോടികളായി മാറിയിട്ടുണ്ട്. അന്വേഷണത്തിനിടയിൽ വീട്ടിൽനിന്നും ബാങ്ക് ലോക്കറിൽനിന്നും പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തിരുന്നു. കേസ് തീർന്നിട്ടും അവകാശികൾ ഇത് തിരികെ വാങ്ങാത്തതിനാൽ കോടതിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്

പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009-ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണ് സുപ്രീംകോടതി ,ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്.അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ആന്‍റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എം.ജെ. മത്തായി, എം.വി. വര്‍ഗീസ്, എം.വി. റാഫേല്‍ എന്നിവരാണ് ആന്‍റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്‍റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്‍റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുളള സാധ്യത കോടതിയും കണക്കിലെടുത്തു.

ഇന്നിപ്പോൾ ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആൻ്റണിക്ക് പരോൾ ലഭിച്ചിരിക്കുന്നു . പലപ്പോഴായി പരോളിന് ശ്രമിച്ചിരുന്നെങ്കിലും സർക്കാർ അപേക്ഷ പരി​ഗണിച്ചിരുന്നില്ല. പലപ്പോഴായി പരോളിന് അപേക്ഷിച്ചെങ്കിലും പോലീസ് റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ പരോൾ നിഷേധിക്കപ്പെടുകയായിരുന്നു. നിലവിൽ ഇതുവരെ പരോൾ ലഭിക്കാത്തവരുടെ പട്ടികയിൽപ്പെടുത്തിയാണ് ആന്റണിക്ക് ജാമ്യം അനുവധിച്ചിരിക്കുന്നത്. പരോൾ വ്യവസ്ഥ അനുസരിച്ച് ജൂലൈ 17ന് തിരികെ ജയിലിലെത്തണം.

കേരളത്തെ നടുക്കിയ ആലുവ മാഞ്ഞൂരാൻ കൂട്ടക്കൊല കേസിലെ പ്രതി ആന്റണി 19 വർഷത്തിനു ശേഷം ആദ്യമായി പരോളിൽ നാട്ടിലെത്തി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു തന്നെ കൂട്ടിക്കൊണ്ടു പോകാനെത്തിയ 2 സഹോദരങ്ങൾക്കൊപ്പം രാത്രി 10.20ന് ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസിലാണ് ആന്റണി ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്.

ആന്റണിയുടെ ജയിൽ മോചനത്തിനു ശ്രമിക്കുന്ന ജീസസ് ഫ്രറ്റേണിറ്റി പ്രവർത്തകൻ ഡെന്നി തോമസും ഉമ്മച്ചൻ ടി.ചക്കുപുരക്കലും സ്വീകരിക്കാൻ കാത്തുനിന്നു. യാത്രയ്ക്കുള്ള 3 ദിവസം ഉൾപ്പെടെ 33 ദിവസത്തെ പരോളാണ് അനുവദിച്ചിട്ടുള്ളത്.

ഇപ്പോഴും നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ ദുരൂഹതകള്‍ അതേപടി നിലനില്‍ക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ല.
1) ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും  വരച്ചതാരാണ് ?
2) കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡി.എന്‍.എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍.
3) രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല.
4) കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍. ഒന്‍പതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താന്‍ തക്കതല്ലെന്ന് പ്രോസിക്യൂഷന്‍. രണ്ടെണ്ണം പ്രോസിക്യൂഷന്‍ അവഗണിച്ചു. അഗസ്റ്റിന്‍റെ ബന്ധുവിന്‍റെയും ആന്‍റണിയുടെയുമായിരുന്നു ബാക്കിയുളള വിരലടയാളങ്ങള്‍.
നേരിട്ട് തെളിവില്ലാത്ത കേസില്‍, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആന്‍റണിയുടെ വിരലടയാളം, കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ മുടി, സംഭവം നടക്കുമ്പോള്‍ ആന്‍റണി സ്വന്തം വീട്ടില്‍ ഇല്ലായിരുന്നുവെന്ന മൊഴി എന്നിവ കോടതി കണക്കിലെടുക്കുകയായിരുന്നു.
പുലര്‍ച്ചെ മാഞ്ഞൂരാന്‍ വീടിനടുത്ത് ആന്റണിയെ കണ്ടെന്ന സാക്ഷിമൊഴികളും നിര്‍ണായകമായി. വീട്ടില്‍ നിന്നെടുത്ത സ്വര്‍ണാഭരണവും പണവും ഉപയോഗിച്ചു കടം വീട്ടിയതും സൗദി അറേബ്യയിലേക്ക് പോകാന്‍ വിമാനടിക്കറ്റെടുത്തതും തെളിവായി.
2001 ജനുവരി ആറിന് രാത്രി പത്തിന് തുടങ്ങിയ കൊലപാതകപരമ്പര മൂന്നുമണിക്കൂര്‍ എടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം അഗസ്റ്റിന്‍റെ അമ്മ ക്ലാരയെയും സഹോദരി കൊച്ചുറാണിയെയും കൊലപ്പെടുത്തി. സിനിമയ്ക്ക് പോയിരുന്ന അഗസ്്റ്റിനെയും ഭാര്യ ബേബിയെയും കുട്ടികളായ ജെസ്മോനെയും ദിവ്യയെയും കാത്തിരുന്ന് ആന്‍റണി കൊലപ്പെടുത്തിയെന്നും തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *